Type Here to Get Search Results !

തിരക്കുള്ള ബസില്‍ നടന്ന സംഭവം; പെരിന്തല്‍മണ്ണയില്‍ കാലില്‍ ചിവിട്ടിയത് ചോദ്യം ചെയ്തിന് പിന്നാലെ വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ചയാളെ തിരിച്ചറിഞ്ഞു


പെരിന്തല്‍മണ്ണ കാപ്പുപറമ്ബില്‍ സ്വകാര്യ ബസില്‍ വെച്ച്‌ വയോധികനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു.

താഴേക്കോട് സ്വദേശിയായ ഷഹീർ ബാവയാണ് മർദ്ദനത്തിന് പിന്നിലെന്ന് ഹംസയുടെ ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പെരിന്തല്‍മണ്ണ പോലീസ് അറിയിച്ചു.

ബസിനുള്ളില്‍ നടന്ന ക്രൂരകൃത്യം

വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. താഴേക്കോട് നിന്ന് കരിങ്കല്ലത്താണിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ വെച്ചാണ് ഹംസയ്ക്ക് മർദ്ദനമേറ്റത്. തിരക്കേറിയ ബസില്‍ കാലില്‍ ചവിട്ടിയത് ഹംസ ചോദ്യം ചെയ്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. തുടർന്ന് കേട്ടാല്‍ അറയ്ക്കുന്ന അസഭ്യ വാക്കുകള്‍ ഉപയോഗിച്ച്‌ യുവാവ് ഹംസയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പ്രായമായ ആളെ മർദ്ദിക്കുന്നത് സഹയാത്രികർ തടയാൻ ശ്രമിച്ചെങ്കിലും, യുവാവ് അവർക്കെതിരെയും തിരിഞ്ഞു.

പ്രതിയെ തിരിച്ചറിഞ്ഞത് ബന്ധുക്കള്‍

സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും ആദ്യം പ്രതിയെ തിരിച്ചറിയാൻ പെരിന്തല്‍മണ്ണ പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് ഹംസയുടെ ബന്ധുക്കള്‍ പ്രദേശികമായി നടത്തിയ അന്വേഷണത്തിലാണ് ദൃശ്യങ്ങളിലുള്ളത് താഴേക്കോട് സ്വദേശിയായ ഷഹീർ ബാവയാണെന്ന് തിരിച്ചറിഞ്ഞതും പോലീസിന് വിവരം നല്‍കിയതും.

മർദ്ദനത്തില്‍ ഹംസയുടെ തലക്കും മൂക്കിനും ഗുരുതരമായി പരിക്കേറ്റു. മൂക്കിൻ്റെ എല്ല് പൊട്ടിയ ഹംസ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരിച്ചറിഞ്ഞ പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പെരിന്തല്‍മണ്ണ പോലീസ് അറിയിച്ചു.