Type Here to Get Search Results !

നിമിഷപ്രിയയുടെ മോചനത്തില്‍ പുതിയ പ്രതിസന്ധി; വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യമനില്‍ പ്രചാരണം, 'തലാലിന്‍റെ കുടുംബത്തില്‍ അഭിപ്രായ ഐക്യമായില്ല'


യെമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ പ്രതിസന്ധിയായി യമനിലെ ഒരു വിഭാഗത്തിന്‍റെ പ്രചാരണം.

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യമനില്‍ ഒരു വിഭാഗം പ്രചാരണം നടത്തുന്നുണ്ടെന്നാണ് മധ്യസ്ഥ ശ്രമം നടത്തുന്നവര്‍ അറിയിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വധശിക്ഷ നടപ്പാക്കാൻ ആവശ്യപ്പെട്ടുള്ള പ്രചാരണം. ഇത് പ്രതിസന്ധിയുണ്ടാക്കുന്നതായും മധ്യസ്ഥ സംഘം അറിയിക്കുന്നത്. യെമനിലെ പല ഗോത്രനേതാക്കളും കുടുംബാംഗങ്ങളും വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കലുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബത്തില്‍ അഭിപ്രായ ഐക്യമായില്ലെന്നും അവർ അറിയിച്ചു. ഇനിയും ചർച്ച വേണ്ടിവരുമെന്ന് പ്രതിനിധികള്‍ പറഞ്ഞു. ചർച്ചകള്‍ ചിലപ്പോള്‍ നീണ്ടേക്കാമെന്നും മധ്യസ്ഥ സംഘത്തിലെ പ്രതിനിധികള്‍ അറിയിച്ചു. ശിക്ഷ നീട്ടിവെച്ചതിനാല്‍ വീണ്ടും ഇടപെടലിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്.

ഇതിനിടെ, യെമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധി പകർപ്പ് ആധികാരികം തന്നെയാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചു. വിധി പകർപ്പിന്‍റെ ആധികാരികതയില്‍ ആർക്കും സംശയം വേണ്ടെന്നും ഉത്തരവ് സനായിലെ കോടതിയുടെത് തന്നെയാണെന്നും ഓഫീസ് അറിയിച്ചു. വിധി പകർപ്പിന്‍റെ ആധികാരികതയെ ചോദ്യം ചെയ്യുന്നതിനെതിരെയാണ് കാന്തപുരത്തിന്‍റെ ഓഫീസ് രംഗത്തെത്തിയത്.

കാന്തപുരത്തിന്‍റെ വാട്ടർ മാർക്ക് പതിപ്പിച്ചതാണ് ചിലർ വിവാദം ആക്കുന്നത്. കാന്തപുരം ഒന്നും ചെയ്തില്ലെന്ന പ്രചാരണം വന്നപ്പോഴാണ് വാട്ടർമാർക്ക് ഇടാൻ തീരുമാനിച്ചത്. വാട്ടർ മാർക്ക് ഇല്ലാതെ പുറത്തുവിട്ടാല്‍ മറ്റുള്ളവർ അവകാശവാദം ഉന്നയിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നും കാന്തപുരത്തിന്റെ ഓഫീസ് പ്രതികരിച്ചു.

ഇതിനിടെ, നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം പരസ്യപ്രതികരണം ഒഴിവാക്കി. യെമനില്‍ ഇത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാർ വൃത്തങ്ങള്‍ പറയുന്നു. അനാവശ്യ തർക്കങ്ങള്‍ മോചനത്തിനുള്ള ശ്രമങ്ങളെ ബാധിക്കും. തിങ്കളാഴ്ച തന്നെ യെമൻ പ്രസിഡൻറ് വിഷയത്തില്‍ ഇടപെട്ടിരുന്നു എന്നാണ് സൂചന. തലാലിന്‍റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമം ഇന്നും തുടരും.