Type Here to Get Search Results !

വാഹനം പൊളിക്കല്‍ കേന്ദ്രം തുടങ്ങുന്നതില്‍ അനിശ്ചിതത്വം; കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം പിന്മാറി,ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനം


കെഎസ്‌ആര്‍ടിസിയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവും സംയുക്തമായി തുടങ്ങാനിരുന്ന വാഹനം പൊളിക്കല്‍ കേന്ദ്രം അനിശ്ചിതത്വത്തില്‍.


സര്‍ക്കാരുമായുള്ള ധാരണയില്‍ നിന്ന് കേന്ദ്ര സ്ഥാപനമായ ബ്രാത്ത്വെയ്റ്റ് ആന്‍ഡ് കമ്ബനി ലിമിറ്റഡ് പിന്മാറി. ഇതോടെ പുതിയ ഏജന്‍സിയെ കണ്ടെത്താനായി ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തരവിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാരിന് കീഴില്‍ മൂന്ന് വാഹനം പൊളിക്കല്‍ കേന്ദ്രം തുടങ്ങാന്‍ ആലോചന തുടങ്ങിയത്. ജില്ലകളെ ഇതിനായി മൂന്ന് സോണായി തിരിച്ചു. ഇതില്‍ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകള്‍ വരുന്ന സെന്‍ട്രല്‍ സോണിലാണ് ആദ്യ വാഹന പൊളിക്കല്‍ കേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചത്. മലപ്പുറം ജില്ലയിലെ എടപ്പാളില്‍ സ്ഥലം കണ്ടെത്തി. കെഎസ്‌ആര്‍ടിസിയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബ്രാത്ത്വെറ്റും സംയുക്തമായി സ്ഥാപനം പണിയാമെന്ന ധാരണയുമായി.

ഈ മാസമാണ് ബ്രാത്ത്വെയ്റ്റ് കമ്ബനി പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കാണിച്ച്‌ കെഎസ്‌ആര്‍ടിസി സിഎംഡിക്ക് കത്തയച്ചത്. പദ്ധതിയുമായി സഹകരിക്കാന്‍ അവരുടെ ബോര്‍ഡിന്‍റെ അനുമതി ലഭിച്ചില്ലെന്നാണ് കാരണമായി പറഞ്ഞത്.കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നയം. അതിനാല്‍ അധികം വൈകാതെ പദ്ധതി പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നാണ് സര്‍ക്കാരിന്‍റെയും ആവശ്യം. ബ്രാത്ത്വെയ്റ്റിന് പകരം മറ്റൊരു കമ്ബനിയെ കണ്ടെത്താനായി ടെന്‍ഡര്‍ വിളിക്കാന്‍ കെഎസ്‌ആര്‍ടിസി സിഎംഡിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അംഗീകൃത വാഹന പൊളിക്കല്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് വച്ച്‌ പുതിയ വാഹനം വാങ്ങുമ്ബോള്‍10 മുതല്‍ 15 ശതമാനം വരെ വാഹന ഉടമക്ക് നികുതി ഇളവ് ലഭിക്കും.