തൃത്താല മലമക്കാവില്‍ ജനവാസ മേഖലയില്‍ അർദ്ധരാത്രിയില്‍ മോഷണശ്രമം. മലമക്കാവ് കുണ്ടില്‍ കുളങ്ങര വീട്ടില്‍ മണികണ്ഠന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി ഒന്നരയോടെ മോഷണശ്രമം നടന്നത്.
വീട്ടുകാർ ഉറങ്ങിക്കിടക്കവേ ജനലിലൂടെ കൈയിട്ട് അകത്തുകയറാൻ ശ്രമിച്ച മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ വീടിന് പുറത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു.
മണികണ്ഠന്റെ ഭാര്യയും മക്കളും ഉറങ്ങുകയായിരുന്ന കിടപ്പുമുറിയുടെ ജനലിലൂടെയാണ് മോഷ്ടാവ് കൈ അകത്തേക്ക് ഇട്ടത്. ഈ സമയത്ത് മോഷ്ടാവിന്റെ കൈ ഉറങ്ങിക്കിടന്ന കുട്ടിയുടെ ദേഹത്ത് തട്ടി. പെട്ടെന്ന് കുട്ടി പേടിച്ചു കരഞ്ഞതോടെ വീട്ടുകാർ ഉണരുകയായിരുന്നു. വീട്ടില്‍ ആളുകള്‍ ഉണർന്നുവെന്ന് മനസ്സിലാക്കിയ മോഷ്ടാവ് ഉടൻ തന്നെ അവിടെനിന്ന് ഓടി രക്ഷപ്പെട്ടു.
സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞ മോഷണശ്രമം
ആദ്യഘട്ടത്തില്‍ എന്താണ് സംഭവിച്ചതെന്ന് വീട്ടുകാർക്ക് വ്യക്തമായിരുന്നില്ല. എന്നാല്‍ പിറ്റേന്ന് രാവിലെ വീടിന് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാള്‍ ജനലിലൂടെ കൈയിടുന്നത് കണ്ടത്. ഇതിനുപിന്നാലെ വീട്ടുകാർ പോലീസില്‍ വിവരം അറിയിച്ചു.
വിവരമറിഞ്ഞ് തൃത്താല പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു. ദൃശ്യങ്ങളില്‍ പതിഞ്ഞ യുവാവിനെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് അടുത്ത കാലത്തായി മോഷണശ്രമങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
