കുന്നംകുളം ഇട്ടിമാണി ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തില്‍ ഗുരുതര ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കള്‍.
സർജ്ജറിക്കിടയില്‍ അബദ്ധം സംഭവിച്ചെന്ന് ഡോക്ടറുടെ കുറ്റ സമ്മതവുമുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ആശുപത്രിയില്‍ എത്തിയ ചിറമനേങ്ങാട് സ്വദേശി 41 വയസ്സുള്ള പൂളന്തറക്കല്‍ ഇല്ല്യാസാണ് ശസ്ത്രക്രിയക്കിടെ മരിച്ചത്. ഹെർണിയ രോഗത്തിനായിരുന്നു ശസ്ത്രക്രിയ.മൂന്നരക്ക് ശസ്ത്രക്രിയ ആരംഭിച്ച് 8 :30 ടെ രോഗി മരിച്ചെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഓപ്പറേഷനിടെ ശ്വാസം എടുക്കാൻ ഉണ്ടായ ബുദ്ധിമുട്ടാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ മരണകാരണം ചികിത്സാ പിഴവ് ആണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു.
ആദ്യം തനിക്ക് അബദ്ധം സംഭവിച്ചെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ബന്ധുക്കളോട് കുറ്റ സമ്മതം നടത്തി. ഇതിനെ തുടർന്ന് ഇത് എഴുതി കിട്ടാതെ പിരിഞ്ഞുപോകില്ലെന്ന് ബന്ധുക്കളും നാട്ടുകാരും അറിയിച്ചു. കുന്നംകുളം പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ഡോക്ടർ ശസ്ത്രക്രിയക്കിടെ തെറ്റ് സംഭവിച്ചെന്ന് രേഖാ മൂലം എഴുതി നല്‍കി
ആശുപത്രിയിലെ ശാസ്ത്രക്രിയ മുറി അതീവ ശോചനീയായ അവസ്ഥയിലാണ്. വൃത്തി ഹീനമായ ശസ്ത്രക്രിയ മുറിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഓപ്പറേഷൻ തീയറ്ററിലെ മരുന്നുകള്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞവയായിരുന്നു എന്നും ആരോപണമുണ്ട്.
