Type Here to Get Search Results !

'നാട്ടില്‍ പോകുമ്ബോള്‍ അണ്ടിപ്പരിപ്പും സോപ്പും ഒക്കെ കൊടുക്കണ്ടേ' പാലക്കാട്ടെ കള്ളൻ തൊണ്ടിയോടെ പിടിയിലായപ്പോള്‍ പറഞ്ഞ കാരണം


പാലക്കാട് കപ്പൂരില്‍ കടകളില്‍ കയറി മോഷണം നടത്തിയ കേസിലെ പ്രതി പിടിയിലായപ്പോള്‍ പറഞ്ഞ മോഷണ കാരണം കേട്ട് പൊലീസ് അമ്ബരന്നു.

അവധിക്ക് സ്വന്തം നാട്ടില്‍ പോകുമ്ബോള്‍ നാട്ടുകാർക്ക് സമ്മാനമായി നല്‍കാൻ വേണ്ടിയാണ് അണ്ടിപ്പരിപ്പും, സോപ്പും, ബിസ്കറ്റും അടക്കമുള്ള സാധനങ്ങള്‍ മോഷ്ടിച്ചതെന്ന് കൊല്‍ക്കത്ത സ്വദേശി അബൂ റയ്ഹാൻ (26) സമ്മതിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു കപ്പൂർ കോഴിക്കര അങ്ങാടിയിലെ മൂന്ന് കടകളില്‍ മോഷണം നടന്നത്. പലചരക്ക് കടകളില്‍ നിന്ന് പണത്തിന് പുറമെ മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ വെളിച്ചെണ്ണ, അണ്ടിപ്പരിപ്പ്, സോപ്പ്, സിഗരറ്റ് പാക്കറ്റുകള്‍, ബിസ്കറ്റ്, മിഠായി എന്നിവയായിരുന്നു.

പിടികൂടിയത് ട്രെയിൻ കാത്തിരിക്കുമ്ബോള്‍

കടക്ക് മുകളില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച്‌ ചാലിശ്ശേരി പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. സി സി ടി വി ദൃശ്യങ്ങളിലുള്ളത് അബൂ റയ്ഹാനാണെന്ന് തിരിച്ചറിഞ്ഞ പൊലീസ്, ഇയാള്‍ ബംഗാളിലേക്ക് പോയതായി മനസ്സിലാക്കി. തുടർന്ന് പാലക്കാട്, കോയമ്ബത്തൂർ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ശക്തമാക്കി. മോഷ്ടിച്ച തൊണ്ടിമുതലുമായി ട്രെയിൻ കാത്തുനില്‍ക്കുന്നതിനിടെ കോയമ്ബത്തൂരില്‍ നിന്ന് അബൂ റയ്ഹാനെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

മോഷണത്തിന് പിന്നിലെ 'നാട്ടുകാരുള്ള സ്നേഹം'

'കൊല്‍ക്കത്തയിലെ വീട്ടിലേക്ക് തിരിച്ചു പോകുമ്ബോള്‍ സാധനങ്ങള്‍ വാങ്ങാൻ കയ്യില്‍ പണമില്ലായിരുന്നെന്നും, നാട്ടുകാർക്കും കൂട്ടുകാർക്കും കൊടുക്കാനാണ് അണ്ടിപ്പരിപ്പും, മിഠായിയും ബിസ്കറ്റുമൊക്കെ മോഷ്ടിച്ചതെന്നും" പ്രതി പോലീസിനോട് സമ്മതിച്ചു. മറ്റൊരു സംസ്ഥാനത്തേക്ക് പോകുന്നതിന് മുൻപ് 'സമ്മാനങ്ങള്‍' സംഘടിപ്പിക്കാനായി നാട്ടില്‍ മോഷണം നടത്തിയ ഈ വിചിത്ര കേസ് ഇപ്പോള്‍ നാട്ടുകാർക്കിടയില്‍ ചിരിയും കൗതുകവും ഉണ്ടാക്കിയിരിക്കുകയാണ്.