ജലീലിന്റെ കാറിനകത്ത് വോയിസ് റെക്കോർഡ് ചെയ്യാൻ ആളുണ്ടെങ്കില്‍, ജലീലേ നീ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് യൂത്ത് ലീഗെന്ന് മറന്ന് പോകണ്ടെന്നാണ് പി.കെ ഫിറോസ് പറഞ്ഞത്.
മലയാളം സർവകാശാല വിവാദത്തില്‍ തിരൂരില്‍ നടക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കവെയാണ് ഫിറോസിന്റെ പ്രസ്താവന.
വോയിസ് പുറത്ത് വന്നതിന് ശേഷം ജലീലൊന്നും മിണ്ടിയിട്ടില്ലല്ലോയെന്നും എന്തേ പത്ര സമ്മേളനം വിളിക്കാത്തതെന്നും ഫിറോസ് ചോദിച്ചു. നിങ്ങള്‍ മുട്ടിലില്‍ മുറിച്ച മുഴുവൻ മരവും കൂട്ടിയിട്ട് കത്തിച്ചാലും തന്റെ ദേഹത്ത് തൊടാനാകില്ലെന്നും നിങ്ങള്‍ കത്തിക്കുന്ന തീ കെടുത്താനുള്ള ഫയർ ഫോഴ്‌സാകാൻ മുസ്‌ലിം യൂത്ത് ലീഗിനും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനും കഴിയുമെന്നും ഫിറോസ് പറഞ്ഞു.
കെ.ടി ജലീലിനെയും സംഘത്തെയും ജയിലിലടക്കുന്നതുവരെ ലീഗ് സമരപോരാട്ടം നടത്തുമെന്നും എന്നാല്‍ ജലീലിനോട് ചെറിയൊരു ഔദാര്യമായി തവനൂർ ജയിലില്‍ തന്നെയടക്കാൻ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ അധികാര സ്ഥാനങ്ങളില്‍ നിന്നും ജലീലിനെ താഴെയിറക്കിയിരിക്കുമെന്നും ഫിറോസ് പറഞ്ഞു.
നേരത്തെ മലയാളം സർവകലാശാലക്ക് വേണ്ടി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഴിമതി ആരോപണവുമായി ലീഗ് രംഗത്ത് വന്നിരുന്നു. ഇതില്‍ ജലീലിന് പങ്കുണ്ടെന്ന വാദത്തിന് തെളിവായി നിരവധി രേഖകളും പുറത്തുവിട്ടിരുന്നു.
