കത്തിക്കയറി സ്വർണ വില. ബുധനാഴ്ച പവന്റെ വില 160 രൂപ കൂടി 81,040 രൂപയായി. ചൊവാഴ്ച മാത്രം ആയിരം രൂപ വർധിച്ച് 80,880 രൂപയിലെത്തിയിരുന്നു.
ഗ്രാമിന്റെ വില 10,110 രൂപയില്‍നിന്ന് 10,130 രൂപയുമായി.
കഴിഞ്ഞ ജനുവരിക്ക് ശേഷമുണ്ടായ വർധന 21,040 രൂപയാണ്. ജനുവരി 22ന് 60,000 രൂപയായിരുന്നു പവന്. 2022 ഡിസംബറില്‍ 40,000 രൂപ പിന്നിട്ട ഒരു പവൻ സ്വർണത്തിന് മൂന്ന് വർഷത്തിനുള്ളില്‍ ഇരട്ടിയിലേറെ വില വർധിച്ചു.
അതേസമയം, സ്വർണ വിലയില്‍ രാജ്യാന്തര വിപണിയില്‍ കഴിഞ്ഞദിവസം കാര്യമായ വർധന പ്രകടമല്ല. സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,624.39 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1,08,775 രൂപയായാണ് കുറഞ്ഞത്.
യുഎസ് തീരുവകളെക്കുറിച്ചുള്ള ആശങ്കകളും സമ്ബദ്വ്യവസ്ഥയില്‍ അവയുണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളുമാണ് സ്വർണവിലയിലെ സമീപകാല അനിശ്ചിതത്വത്തിന് പിന്നില്‍. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവ് ഈ മാസം നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലുകള്‍ സ്വർണത്തിന് അനുകൂലമായ സാഹചര്യമുണ്ടാക്കിയിട്ടുണ്ട്.