*ഇടുക്കി |* ഇടമലക്കുടിയിൽ കടുത്ത പനിയും വയറിളക്കവും ബാധിച്ച് അഞ്ചു വയസ്സുകാരൻ മരിച്ചു. കൂടല്ലാർകുടി സെറ്റിൽമെന്റിൽ മൂർത്തിയുടെയും ഉഷയുടെയും മകൻ കാർത്തിക് ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി കടുത്ത പനിയും വയറിളക്കവും ബാധിച്ച് അവശനായ കുട്ടിയെ മഞ്ചലിൽ ചുമന്നാണ് ആനക്കുളത്തെത്തിച്ചത്.
ആനക്കുളത്തു നിന്നു വാഹനത്തിൽ ശനിയാഴ്ച വൈകിട്ടോടെ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു കൊടുത്തു.
ദമ്പതികളുടെ നാലു മക്കളിൽ മൂന്നാമനാണ് മരിച്ച കാർത്തിക്. മഴ പെയ്തതിനു പിന്നാലെ റോഡ് ഗതാഗത യോഗ്യമല്ലാതായെന്ന് നാട്ടുകാർ പറയുന്നു. ഇടമലക്കുടിയിലേക്ക് വാഹനം സഞ്ചരിക്കാൻ കഴിയുന്ന വഴി സൗകര്യമില്ലാത്തതിനാൽ 13 കിലോമീറ്റർ ചുമന്നാണ് മൃതദേഹം സംസ്കരിക്കാനായി കൂടല്ലാർകുടിയിലേക്ക് എത്തിച്ചത്.
