*തിരുവനന്തപുരം:* കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. രണ്ട് ന്യൂനമർദ്ദങ്ങളുടെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെട്ടതിന് പിന്നാലെ വിദർഭക്ക് മുകളിൽ മറ്റൊരു ന്യൂന മർദ്ദവും രൂപപ്പെട്ടു എന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. ഇതിന്റെ ഫലമായി കൊങ്കൺ മുതൽ വടക്കൻ കേരള തീരം വരെ അറബിക്കടലിൽ ന്യുന മർദ്ദ പാത്തിയും രൂപപ്പെട്ടിരിക്കുകയാണ്. ഈ മാസം ഇരുപതാം തീയതി വരെ കേരളത്തിൽ ഇതേ കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.
അതിശക്തമായ മഴയെന്ന മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
