തിരൂർ : കാലവർഷം നേരത്തയെത്തിയെങ്കിലും ഇത്തവണ ഹാർബറില്‍ വേണ്ടത്ര മീൻ വരവില്ല. സാധാരണയായി സുലഭമായി ലഭിക്കേണ്ടിയിരുന്ന അയലയും ചാളയും കിട്ടാക്കനിയായി.
ഹാർബറുകളില്‍ മത്സ്യത്തിന്റെ വരവ് കുറഞ്ഞതോടെ മാർക്കറ്റുകളില്‍ വില കൂടിയിട്ടുണ്ട്. ട്രോളിംഗ് നിരോധനം പിൻവലിച്ച് രണ്ടാഴ്ച പിന്നിടുമ്ബോഴാണ് ഹാർബറില്‍ മീനില്ലാത്ത അവസ്ഥ ഉണ്ടായിട്ടുള്ളത്. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ആദ്യം കിളിമീൻ, കരിക്കാടി ചെമ്മീൻ, കൂന്തല്‍, കണവ, നീരാളി എന്നിവ ലഭിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഇവയുടെ വരവും കുറഞ്ഞിരിക്കുകയാണ്. തീരക്കടലില്‍ പ്രത്യക്ഷപ്പെടുന്ന ചാള പോലുള്ള മീനുകള്‍ പോലും കടലില്‍ കാണാനേയില്ല. ആകെ കിട്ടുന്നത് കുറച്ച് ചൂട മാത്രം.
മീൻ ലഭ്യത കുറഞ്ഞതോടെ പരമ്ബരാഗത തൊഴിലാളികളാണ് പ്രയാസത്തിലായത്. ശക്തമായ മഴ പെയ്ത് കടല്‍ ഇളകുന്ന വേളയില്‍ മീനുകള്‍ കൂട്ടത്തോടെ തീരക്കടലിലേക്ക് എത്തുന്നത് സാധാരണയായിരുന്നു. അതിനാല്‍ പരമ്ബരാഗത വള്ളങ്ങളില്‍ മീൻ പിടിക്കുന്നവർക്ക് കൂടുതല്‍ മീൻ ലഭിക്കുന്നതും പതിവായിരുന്നു. എന്നിലിപ്പോള്‍ മീനില്ലാത്തതും ചെലവ് വർദ്ധിച്ചതും തൊഴിലാളികളെ ദുരിതത്തിലാക്കി. നാല്‍പ്പത് പേര് പോകുന്ന വള്ളത്തിന് 35,000 രൂപയെങ്കിലും ചെലവ് വരും. മീൻ ഒന്നും കിട്ടാതെ തിരിച്ചു വരുന്ന തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്. മുടക്ക് മുതല്‍ പോലും തിരിച്ചു കിട്ടാത്ത അവസ്ഥയിലാണ് പലരും. 30 വള്ളങ്ങള്‍ പോയാല്‍ അഞ്ച് വള്ളങ്ങള്‍ക്ക് മാത്രമെ എന്തെങ്കിലും കിട്ടുകയുള്ളൂ. ബാക്കിയെല്ലാവരും മീനില്ലാതെ പ്രയാസത്തിലായിരിക്കും. ഓരോ പ്രാവശ്യവും കടലില്‍ പോയാല്‍ നഷ്ടങ്ങളുടെ കണക്കാണ് പറയാനുള്ളത്.മത്സ്യ ലഭ്യതയില്‍ കാര്യമായ കുറവ് വന്നതോടെ വള്ളക്കാർ കടലില്‍ പോകുന്നത് പരിമിതപ്പെടുത്തി. ആഴ്ചയില്‍ മൂന്നു ദിവസം മാത്രമെ വള്ളക്കാർ മത്സ്യബന്ധനത്തിന് പോകുന്നുള്ളൂ. തീരക്കടലില്‍ കാണപ്പെടുന്ന മീനുകളാണ് വള്ളക്കാരുടെ പ്രധാന ആശ്രയം.
