വിവാഹം നടത്താത്തതിലുള്ള പക മൂലമാണ് അച്ഛനമ്മമാരെ കുത്തിക്കൊന്നതെന്ന് പ്രതിയായ മകന്റെ മൊഴി. ആലപ്പുഴ കൊമ്മാടിക്കു സമീപം മന്നത്ത് വാർഡ് പനവേലിപ്പുരയിടത്തില്‍ തങ്കരാജൻ (70), ഭാര്യ ആഗ്നസ് (69) എന്നിവർ വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് മകൻ ബാബു(49)വിന്റെ കുത്തേറ്റു മരിച്ചത്.
ഇയാളെ കോടതി റിമാൻഡ് ചെയ്തു.
മുൻപ്, പച്ചക്കറിക്കടയില്‍ ജോലിചെയ്തപ്പോള്‍ ബാബുവിന് ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. വിവാഹം നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അമ്മ കൂടുതല്‍ എതിർത്തു. അതോടെ അമ്മയോട് കടുത്ത പകയായിരുന്നെന്നും മറ്റേതെങ്കിലും വിവാഹം ഉറപ്പിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി മൊഴിനല്‍കി. തുടർന്ന്, ബാബു മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുക പതിവായി. മദ്യപിക്കാൻ പണമാവശ്യപ്പെട്ട് സഹോദരിയുടെ വീട്ടിലെത്തിയും ശണ്ഠകൂടുമായിരുന്നു.
വ്യാഴാഴ്ചയും ഇത്തരത്തില്‍ വീട്ടില്‍ പ്രശ്നമുണ്ടാക്കി. തുടർന്ന്, ആദ്യം അമ്മയെയും പിന്നീട് അച്ഛനെയും കുത്തിക്കൊന്നു. അച്ഛന്റെ മൃതദേഹം മടിയില്‍വെച്ച് കരഞ്ഞെന്നും പുറത്തിറങ്ങി സഹോദരിയെയും അയല്‍വാസികളെയും അറിയിച്ചെന്നും മൊഴിയിലുണ്ട്.
വീട്ടിലെ തിരച്ചിലില്‍ കൊലചെയ്യാനുപയോഗിച്ച കറിക്കത്തി പോലീസ് കണ്ടെത്തി. കൊലയ്ക്കുശേഷം പ്രതി അടുത്ത ബാറിലേക്കുപോയ സൈക്കിളും കണ്ടെത്തി. ബാറില്‍നിന്നാണ് വ്യാഴാഴ്ച രാത്രി ഇയാളെ പിടിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പു പൂർത്തിയാക്കി. ഫൊറൻസിക് സംഘം രക്തസാംപിളും വിരലടയാളവും ശേഖരിച്ചു. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ സ്ഥലം സന്ദർശിച്ചിരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം കാളാത്തു വാർഡിലുള്ള മകള്‍ മഞ്ജുവിന്റെ വീട്ടിലേക്കാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. ചാത്തനാട് പള്ളിയിലെ പൊതുദർശനത്തിനുശേഷം മൗണ്ട് കാർമല്‍ പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തേറ്റു
ലഹരിക്കടിമയായ മകന്റെ കുത്തേറ്റ് കഴിഞ്ഞദിവസമാണ് മാതാപിതാക്കള്‍ മരിച്ചത്. തങ്കരാജന് കഴുത്തിലാണ് കുത്തേറ്റത്. ആഗ്നസിന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തേറ്റു. കൊമ്മാടി പോപ്പി പാലത്തിനു കിഴക്കുവശത്തായുള്ള വീട്ടില്‍ വ്യാഴാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. ഇരുവരെയും കുത്തിയശേഷം സഹോദരി മഞ്ജുവിനെ വിളിച്ച് വിവരമറിയിച്ചു. പിന്നീട്, തൊട്ടടുത്ത വീട്ടിലെത്തി മാതാപിതാക്കളെ കുത്തിക്കൊന്നെന്ന് വിളിച്ചുപറയുകയും ഓടിപ്പോകുകയുമായിരുന്നു. അയല്‍ക്കാർ വന്നുനോക്കുമ്ബോള്‍ ആഗ്നസിന് ജീവനുണ്ടായിരുന്നു. ഉടനെ പോലീസില്‍ അറിയിച്ചു. ഇറച്ചിക്കട ജീവനക്കാരനാണ് ബാബു. ഇയാള്‍ മദ്യപിച്ചെത്തി വീട്ടുകാരുമായി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ബാബുവും മാതാപിതാക്കളുമായിരുന്നു ഇവിടെ താമസം.
കഴിഞ്ഞദിവസം ഇത്തരത്തില്‍ വഴക്കുണ്ടായതിന് മാതാവിന്റെ പരാതിയെ തുടർന്ന് ആലപ്പുഴ നോർത്ത് പോലീസ് ബാബുവിനെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട്, വീട്ടുകാർ എത്തിയതിനെ തുടർന്ന് മുന്നറിയിപ്പു നല്‍കി വിട്ടയക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയിലും വഴക്കുണ്ടാകുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നു. പോലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും രാത്രി വൈകിയും പരിശോധനകള്‍ തുടർന്നു. ഇരുവരുടെയും പോസ്റ്റ്മോർട്ടം വെള്ളിയാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടക്കും.
'ഒരാളെ തീർത്തിട്ടുണ്ട്, വേണമെങ്കില്‍ ആശുപത്രിയിലെത്തിച്ചോ'
'ഒരാളെ ഞാൻ തീർത്തിട്ടുണ്ട്... വേണമെങ്കില്‍ ആശുപത്രിയിലെത്തിച്ചോ', മാതാപിതാക്കളെ വെട്ടിയ ശേഷം അയല്‍വീട്ടിലെത്തി വിവരം പറയുമ്ബോഴും ബാബുവിന്റെ മുഖത്ത് കുറ്റബോധത്തിന്റെ തരിപോലുമില്ലായിരുന്നു. വീട്ടുകാർ നോക്കുമ്ബോള്‍ തങ്കരാജൻ ചോരവാർന്ന് കിടക്കുന്നതാണ് കണ്ടത്. ആഗ്നസിന് ജീവനുണ്ടായിരുന്നു.
ഇതിനിടെ ബാബു മറ്റൊരു വീട്ടിലെത്തി വണ്ടി വേണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ മകൻ ഉറങ്ങിയെന്നു പറഞ്ഞ് വീട്ടിലെ സ്ത്രീ ബാബുവിനെ മടക്കിയയച്ചു. ലഹരി ഉപയോഗിച്ചിട്ടുണ്ടാകുമെന്നതിനാല്‍ കാര്യം തിരക്കിയില്ല. പിന്നീടാണ് സംഭവം അറിയുന്നത്. അവർ പറഞ്ഞു. ലഹരിക്കടിമയായ ബാബുവുമായി നാട്ടുകാർക്ക് വലിയ അടുപ്പമുണ്ടായിരുന്നില്ല.
നേരത്തേ വഴിച്ചേരിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. പിന്നീട് കൊമ്മാടിയിലെ വീട്ടിലേക്കു മാറി. മാതാപിതാക്കള്‍ മിക്കപ്പോഴും മകളുടെ അടുത്തായിരുന്നു താമസം. മകളുടെ ഭർത്താവ് സൈനികോദ്യോഗസ്ഥനാണ്. ഇദ്ദേഹം നാട്ടില്‍ വരുമ്ബോള്‍ മാത്രമാണ് ഇരുവരും ഈ വീട്ടിലേക്ക് വരുന്നത്.
