പൊന്മുണ്ടം :റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മരിച്ച മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാൻ വിധിച്ച് അബൂദാബി കോടതി.
നാല് ലക്ഷം ദിർഹം (ഏകശേദം 95.4 ലക്ഷ രൂപ) ആണ് നഷ്ടപരിഹാര തുക. രണ്ടത്താണി കല്‍പകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്ത് മൊയ്തീൻറെ കുടുംബത്തിനാണ് നഷ്ടപരിഹാരമായി 95.4 ലക്ഷം രൂപ കോടതി വിധിച്ചത്. 2023 ജൂലൈ ആറിന് അല്‍ ബതീൻ-അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റില്‍ നടന്ന വാഹനാപകടത്തിലാണ് മുസ്തഫ മരണപ്പെടുന്നത്.
ബസ്സില്‍ നിന്ന് ഇറങ്ങിയ ശേഷം റോഡ് മുറിച്ചുകടക്കുകയായിരുന്ന മുസ്തഫയെ ഇമാറാത്തി പൗരൻ ഓടിച്ച കാറിടിക്കുകയായിരുന്നു. ശ്രദ്ധയില്ലാതെ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് ഫാല്‍ക്കണ്‍ ഐ ക്യാമറ ദൃശ്യങ്ങളില്‍ നിന്നും അന്വേഷണത്തില്‍ നിന്നും വ്യക്തമായി.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുസ്തഫ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. തുടർന്ന്, കാർ ഡ്രൈവർക്ക് അബൂദബി ക്രിമിനല്‍ കോടതി 20,000 ദിർഹം പിഴയും, മുസ്തഫയുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദിയാധനം (ബ്ലഡ് മണി) നല്‍കാനും വിധിച്ചു. ലഭിച്ച തുക അപര്യാപ്തമാണെന്ന് കാണിച്ച് കുടുംബം ഇൻഷൂറൻസ് അതോറിറ്റിയില്‍ നഷ്ടപരിഹാര കേസ് രജിസ്റ്റർ ചെയ്തു.
ലീഗല്‍ ഹെയേഴ്സ് സർട്ടിഫിക്കറ്റ്, ബ്രെഡ് വിന്നർ സർട്ടിഫിക്കറ്റ്, ക്രിമിനല്‍ കേസ് വിധി തുടങ്ങിയ രേഖകള്‍ സമർപ്പിച്ച് നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍, ദിയാധനത്തിന് പുറമെ രണ്ട് ലക്ഷം ദിർഹം കൂടി ഇൻഷുറൻസ് കമ്ബനി നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഉമ്മയും ഭാര്യയും മകനും മകളും അടങ്ങുന്നതാണ് മുസ്തഫയുടെ കുടുംബം.
