ചായ കുടിച്ചാല്‍ പോലും ഗൂഗിള്‍ പേ വഴി പണം നല്‍കുന്നവരാണ് നമ്മളില്‍ പലരും. ഫോണ്‍ എപ്പോഴും കയ്യിലുണ്ടാകുമെന്നതും പണം എപ്പോഴും കയ്യില്‍ കരുതേണ്ട എന്നതും തന്നെയാണ് യുണിഫൈഡ് പേമെന്റ്റ് ഇൻ്റർഫേസ് അഥവാ യുപിഐ പേയ്മെന്റുകള്‍ ജനകീയമാകാൻ കാരണമായത്.
ഇപ്പോള്‍ രാജ്യത്തെ ഡിജിറ്റല്‍ പെയ്മെന്റിന്റെ 80% വും നടക്കുന്നത് യുപിഐ വഴിയാണ്. ഇടപാടുകളുടെ എണ്ണം കൂടിയപ്പോള്‍ യുപിഐ ശൃംഖല തടസ്സപ്പെടുകയും പെയ്മെന്റ് ഫെയില്ഡാവുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. അത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യം മുൻനിർത്തി യുപിഐ ഓഗസ്റ്റ് ഒന്നുമുതല്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ട് വരുകയാണ്.
യുപിഐ അപ്ലിക്കേഷനുകള്‍ വഴി അടിക്കടി ബാലൻസ് ചെക്ക് ചെയ്യുന്നവർക്കായിരുക്കും പുതിയ നിയന്ത്രങ്ങള്‍ പണി തരുക. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള തേഡ് പാർട്ടി ആപ്പുകള്‍ വഴി അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നത് ദിവസം 50 തവണയായി നിജപ്പെടുത്തും. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒരു യുപിഐ ആപ്പില്‍ ദിവസം 25 തവണയില്‍ കൂടി പരിശോധിക്കാൻ കഴിയില്ല.
ബില്‍ പേമെന്ററ്, എസ്ഐപി പോലുള്ള ഓട്ടോമാറ്റിക് ഇടപാടുകള്‍ക്ക് ദിവസം മൂന്നു ടൈം സ്ലോട്ടുകള്‍ നല്‍കും. രാവിലെ പത്തിന് മുൻപ്, ഉച്ചയ്ക്ക് ഒരു മണിക്കും അഞ്ചു മണിക്കും ഇടയില്‍, രാത്രി 9.30-നു ശേഷം എന്നിങ്ങനെയാകും സ്ലോട്ട്. ഇടപാട് പെൻഡിങ് എന്നു കാണിച്ചാല്‍ സ്റ്റാറ്റസ് പരിശോധിക്കുന്നത് പരമാവധി മൂന്നുതവണയായി നിജപ്പെടുത്തി. ഒരു തവണ പരിശോധിച്ച് 90 സെക്കൻഡ് കഴിഞ്ഞു മാത്രമേ അടുത്ത റിക്വസ്റ്റ് നല്‍കാനാകൂ.
ഇടപാടുകളുടെ സുരക്ഷയും വേഗവും വിശ്വാസ്യതയും കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് നാഷണല്‍ പേമെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.
