Type Here to Get Search Results !

റോഡിലെ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ഓട്ടോ മറിഞ്ഞു, നാല് പേര്‍ക്ക് പരിക്ക്; മലപ്പുറത്ത് രാവിലെ മുതല്‍ കനത്ത മഴ


മലപ്പുറത്ത് രാവിലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്. പുലർച്ചെ മമ്ബാട് വണ്ടൂർ റോഡില്‍ ചീനി മരം കടപുഴകി വീണു റോഡ് ഗതാഗതം രണ്ട് മണിക്കൂറോളം തടസപെട്ടു.

മുണ്ടുപറമ്ബ് ബൈപ്പാസില്‍ റോഡിലെ കുഴിയില്‍ വീണ് ഓട്ടോറിക്ഷ മറിഞ്ഞു. നാല് പേർക്ക് പരിക്കേറ്റു. കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി അസ്ലം, സഹോദരൻ സലാം, ഇരുവരുടെയും ഭാര്യമാർ എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളം നിറഞ്ഞതിനാല്‍ കുഴി കാണാൻ കഴിയാതിരുന്നതോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലമ്ബൂർ കോടാലി പൊയില്‍ വീടിനു മുകളില്‍ തേക്ക് മരം കടപുഴകി വീണു. മുഹമ്മദിന്‍റെ വീടിനു മുകളിലാണ് മരം വീണത്. മുഹമ്മദും ഭാര്യ ഖദീജയും വീട്ടില്‍ ഉള്ളപ്പോഴാണ് മരം വീണത്. ആളപായമില്ല.

മലയോര മേഖലയില്‍ മാത്രമല്ല തീരദേശ മേഖലയിലും മലപ്പുറത്ത് നാശനഷ്ടങ്ങളുണ്ട്. ശക്തമായ കാറ്റിലും കടലാക്രമണത്തിലും മലപ്പുറം പൊന്നാനി പാലപ്പെട്ടി തീരത്താണ് വലിയ നാശനഷ്ടമുണ്ടായത്. ഇവിടെ രണ്ട് വീടുകള്‍ പൂർണമായും തകരുകയും നാല് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു. നിരവധി വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. സുലൈമാൻ കറുപ്പും വീട്ടില്‍, വടക്കൂട്ട് മൊയ്തീൻ എന്നിവരുടെ വീടുകളാണ് തകർന്നത്. കിഴക്കേതില്‍ കോയ, ചുള്ളിയില്‍ അലീമ, ഹൈദർ ഉണ്ണിയാല്‍ വീട്ടില്‍ റസീന ഹാജിയാരാകത്ത് എന്നിവരുടെ വീടുകളിലേക്ക് കടല്‍ വെള്ളം കയറി.

മുൻകരുതല്‍ നടപടികള്‍ വിശദീകരിച്ച്‌ മന്ത്രി കെ രാജൻ

ഏതെങ്കിലും ദുരന്ത നിവാരണ മുന്നറിയിപ്പ് ലഭിച്ചാല്‍ കാത്തിരിക്കാതെ ആളുകളെ മാറ്റിതാമസിപ്പിക്കണമെന്ന കർശന നിർദേശം നല്‍കിയിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ. കേരളത്തില്‍ കഴിഞ്ഞ മെയ് മാസം മുതല്‍ അയ്യായിരത്തിലേറെ ക്യാമ്ബുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മലയോര മേഖലയില്‍ തുടർച്ചയായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മാറ്റിപ്പാർപ്പിക്കല്‍ നടത്തിയിട്ടുണ്ട്. മഴയോടൊപ്പം 70 - 80 കിലോമീറ്റർ വേഗതയില്‍ അതിശക്തമായ കാറ്റ് കൂടിയുള്ളതിനാല്‍ മരങ്ങള്‍ കടപുഴകി വീഴുന്ന സ്ഥിതിയുണ്ട്. ഒരു കോടി രൂപ വരെ അടിയന്തര ഘട്ടങ്ങളില്‍ ചെലവഴിക്കാനായി ജില്ലകള്‍ക്ക് നല്‍കി. നഷ്ടപരിഹാരം കൃത്യമായി കണക്കെടുത്ത് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്ന് മന്ത്രി പറഞ്ഞു. ആ മുന്നറിയിപ്പ് പ്രകാരമുള്ള പ്രകൃതിക്ഷോഭങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. മലയോരങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് നിർദേശം നല്‍കിയിട്ടുണ്ട്. പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. മലവെള്ളപ്പാച്ചിലുണ്ടായിട്ടുണ്ട്. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിച്ച്‌ വരികയാണ്. രാത്രികാലങ്ങളില്‍ ഡാം തുറക്കാതിരിക്കാനുള്ള മുൻകരുതല്‍ നല്‍കിയിട്ടുണ്ട്. 70 - 80 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റുണ്ടായി. ഇന്ന് രാത്രിയോടെ ന്യൂനമർദം ശക്തികുറയാനാണ് സാധ്യത. വൈകുന്നേരം മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.