മലപ്പുറം സ്വദേശിനിയായ യുവതിയെ ബലാത്സംഗംചെയ്ത സംഭവത്തില്‍ പ്രതിപിടിയില്‍. മാറാട് അരക്കിണർ ആലപ്പാട്ട് വീട്ടില്‍ ശബരീനാഥിനെ (24) മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു.
ബസ് ജീവനക്കാരനായ പ്രതി മലപ്പുറം സ്വദേശിനിയായ യുവതിയോട് സ്നേഹം നടിച്ച് ഏപ്രില്‍ മൂന്നിന് മെഡിക്കല്‍ കോളേജിനടുത്തുള്ള കെട്ടിടത്തിലെ മുറിയില്‍ കൊണ്ടുവന്ന് നിർബന്ധിത ലൈംഗിക പീഡനത്തിന് വിധേയമാക്കുകയും യുവതിയുടെ നഗ്ന വീഡിയോ മൊബൈല്‍ ഫോണില്‍ റെക്കോർഡ് ചെയ്യുകയുമായിരുന്നു. പിന്നീട് യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും യുവതിയെ മെഡിക്കല്‍ കോളേജിനടുത്തുള്ള കെട്ടിടത്തിലെ മുറിയില്‍ കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വാഴയൂർവെച്ച് പ്രതി പിടിയിലാകുന്നത്.
മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷൻ എസ്‌ഐമാരായ അരുണ്‍, സന്തോഷ്, എസ്സിപിഒ വിഷ്ലാല്‍, സിപിഒ ജിതിൻ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.