മലപ്പുറം: പ്രവാസി യാത്രക്കാർ ഏറെയുള്ള ജിദ്ദ, റിയാദ് സെക്ടറിലേക്ക് കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സർവീസുകള്‍ തുടങ്ങും.എയർ ഇന്ത്യ എക്സ്പ്രസിന് പുറമെ ഒക്ടോബർ മുതല്‍ സൗദി എയർലൈൻസും സർവീസ് ആരംഭിക്കും. 180 പേർക്ക് സഞ്ചരിക്കാവുന്ന ചെറിയ വിമാനങ്ങളുമായി ഒക്ടോബർ 28 മുതലാണ് സൗദിയ സർവീസ് തുടങ്ങുക. ഒക്ടോബറിലെ ശൈത്യകാല ഷെഡ്യൂളില്‍ സൗദി എയർലൈൻസിന്റെ സർവീസ് ഇടം പിടിച്ചിട്ടുണ്ട്. സർവീസിന് എയർപോർട്ട് അതോറിറ്റി പച്ചക്കൊടി കാണിച്ചിട്ടുണ്ടെങ്കിലും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്റെ അന്തിമാനുമതി കൂടി ലഭിക്കേണ്ടതുണ്ട്. നിലവില്‍ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് എയർ ഇന്ത്യയുടെ ചെറിയ വിമാനം സർവീസ് നടത്തുന്നുണ്ട്. 180 യാത്രക്കാരെ മാത്രമേ ഉള്‍ക്കൊള്ളാനാവൂ. യാത്രക്കാരുടെ ബാഹുല്യം മൂലം പല ദിവസങ്ങളിലും ടിക്കറ്റ് ലഭ്യമല്ല. ഇതുമൂലം യാത്രക്കാർക്ക് നെടുമ്ബാശ്ശേരി വിമാനത്താവളത്തെ ആശ്രയിക്കേണ്ടി വരുന്നുണ്ട്.
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് ദിവസവും സർവീസ് ഉണ്ടെങ്കിലും റിയാദ് വിമാനത്താവളം വഴി കണക്ടിംഗ് വിമാനത്തില്‍ സഞ്ചരിക്കണം. 10 മുതല്‍ 19 മണിക്കൂർ വരെ സമയമെടുക്കും. കൊച്ചിയില്‍ നിന്ന് റിയാദിലേക്ക് അഞ്ചര മണിക്കൂർ മതി. ഇവിടെ നിന്ന് പല സമയങ്ങളിലായുള്ള കണക്ടിംഗ് വിമാനങ്ങളിലാണ് ജിദ്ദയിലേക്കുള്ള യാത്രക്കാരുടെ തുടർ യാത്ര.
സൗദി എയർലൈൻസിന്റെ എയർബസ് എ 330 എന്ന വലിയ വിമാനമാണ് കൊച്ചിയില്‍ നിന്ന് റിയാദിലേക്ക് സർവീസ് നടത്തുന്നത്. കരിപ്പൂരില്‍ റണ്‍വേ എൻഡ് സേഫ്റ്റി ഏരിയയുടെ (റെസ) നിർമ്മാണം പൂർത്തിയാവുന്നതോടെ വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കാനാവും. അടുത്ത വർഷം മേയ് മാസത്തോടെ റെസയുടെ നിർമ്മാണം പൂർത്തിയാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഇതോടെ കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കാൻ സൗദി എയർലൈൻസ് ഉള്‍പ്പെടെയുള്ള വിമാനകമ്ബനികള്‍ക്ക് സാധിക്കും.
സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സമാനമായ നിരക്കില്‍ കരിപ്പൂരില്‍ നിന്ന് ഹജ്ജ് സർവീസ് നടത്താനുമാവും.
40,000 രൂപയോളം അധികം കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പുറപ്പെടാൻ നല്‍കേണ്ടി വന്നിട്ടുണ്ട്.
1,25,000 രൂപയാണ് കഴിഞ്ഞ തവണ കരിപ്പൂരില്‍ നിന്നുള്ള നിരക്കായി എയർ ഇന്ത്യ ടെൻഡറില്‍ രേഖപ്പെടുത്തിയത്.
86,000- 87,000 രൂപയാണ് കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളില്‍ നിന്ന് സൗദി എയർലൈൻസ് ആവശ്യപ്പെട്ടത്.
ടിക്കറ്റ് നിരക്കിലെ വർദ്ധനവ് മൂലം ഇത്തവണ ഹജ്ജിന് അപേക്ഷിച്ചവരില്‍ നല്ലൊരു പങ്കും എംബാർക്കേഷൻ പോയിന്റായി കൊച്ചിയെ ആണ് തിരഞ്ഞെടുത്തിട്ടുള്ളത്.
